മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയിൽ; യുഎപിഎ ഒഴിവാക്കുന്നതിൽ പ്രോസിക്യൂഷൻ നിലപാട് അറിയിക്കും
കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും. ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്‍റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. വിദ്യാർത്ഥികളായ രണ്ടുപേര്‍ക്കെതിരെ ചെറിയ കാരണങ്ങൾക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്നും യുഎപിഎ വകുപ്പ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പ്രതിഭാഗം ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ലഘുലേഖ കണ്ടെത്തുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ യുഎപിഎ ചുമത്താവുന്ന കുറ്റമല്ലെന്നും പ്രതിഭാഗം വാദിച്ചു.
യുവാക്കളായ രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഭാവി നശിപ്പിക്കുന്ന നിലപാട് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്, അതുകൊണ്ട് കോടതി ഇടപെട്ട് യുഎപിഎ റദ്ദാക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ യുഎപിഎ ചുമത്താനാവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കോടതിയെ അറിയിച്ചത്.