യുഎപിഎ കേസ്; മൂന്നാമന്‍റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പൊലീസ്
അലനും താഹയ്ക്കുമൊപ്പം മൂന്നാമന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ തങ്ങള്‍ തിരയുന്ന മൂന്നാമന്‍റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പൊലീസ്. കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റു ചെയ്ത സ്ഥലത്തിന് തൊട്ടടുതത് ക്രിക്കറ്റ് ടെര്‍ഫിലെ സിസിടിവി ദൃശ്യമാണ് ലഭിച്ചത്. അലനും താഹയ്ക്കുമൊപ്പം മൂന്നാമന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് അലനും താഹയും സമ്മതിച്ചതായി പൊലീസ് എഫ്ഐആറില്‍ പറയുന്നു. ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തു. ബുക്കുകളുടെ പുറംചട്ടയില്‍ കോഡ് ഭാഷയില്‍ എഴുത്തുകളുണ്ട്. മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട ലേഖനം ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്നും എഫ് ഐ ആറില്‍ പറയുന്നു.
Read Also: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ: മാവോയിസ്റ്റ് പ്രവർത്തകരെന്ന് പ്രതികൾ സമ്മതിച്ചതായി എഫ്ഐആര്‍
അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞിരുന്നു. രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്നാണ് സൂപ്രണ്ട് ആവശ്യപ്പെട്ടത്. പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്നും അതിനാല്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം.
Read Also: അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ലെന്ന് സൂപ്രണ്ട്; മാറ്റാൻ നീക്കം