ബിജെപിക്ക്  എക്സിറ്റ് പോള്‍  ഫലം നല്‍കിയത് വന്‍ അവേശം. എന്നാല്‍ തൃശൂരില്‍ ബിജെപി ജയിക്കുമെന്ന പ്രവചനത്തെ അപ്പാടെ തള്ളുകയാണ് ഇടത് വലതു മുന്നണികള്‍

തൃശ്ശൂര്‍:സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഏറ്റവും കൂടുതല്‍ സാധ്യത തൃശൂരിലായിരിക്കുമെന്നുമുള്ള എക്ലിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി രണ്ടു പ്രധാന മുന്നണികളും. സിപിഎം അട്ടിമറി നടന്നാലും ബിജെപിക്ക് തൃശൂരില്‍ രണ്ടാം സ്ഥാനത്തെ എത്താന്‍ കഴിയുവെന്നായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം. എന്നാല്‍ തൃശൂരില്‍ ബിജെപി ജയിച്ചാല്‍ അത് കോണ്‍ഗ്രസ് വോട്ടുകൊണ്ടായിരിക്കുമെന്ന് കെ ബാലന്‍ പറഞ്ഞു

ബിജെപിക്ക് ഒന്നു മുതല്‍ 4 സീറ്റ് വരെ പ്രവചിച്ച എക്സിറ്റ് പോള്‍ ഫലം ഉണ്ടാക്കിയ അമ്പരപ്പിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ ഇത്തവണ കഠിന പരിശ്രമം നടത്തിയ ബിജെപിക്ക് എക്സിറ്റ് പോള്‍ ഫലം നല്‍കിയത് വന്‍ അവേശം. എന്നാല്‍ തൃശൂരില്‍ ബിജെപി ജയിക്കുമെന്ന പ്രവചനത്തെ അപ്പാടെ തള്ളുകയാണ് ഇടത് വലതു മുന്നണികള്‍. കഴിഞ്ഞ തവണ 28 ശതമാനം വോട്ട് നേടിയ സുരേഷ് ഗോപി ഇത്തവണ ജയിച്ചുകയറിയാല്‍ ഉണ്ടാകാവുന്ന രാഷട്രീയ ആഘാതം കൂടി മുന്നില്‍ കണ്ടാണ് പ്രതികരണം
കരുവന്നൂരിലെ ഇഡി അന്വേഷണത്തോടെ ബിജെപി സിപിഎം ധാരണ തൃശൂരിലൂണ്ടെന്ന് നേരത്തെ പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും സുരേഷ് ഗോപിയുടെ വിജയ സാധ്യത തള്ളുകയാണ്. സിപിഎം അട്ടിമറി നടന്നാലും ബിജെപി രണ്ടാം സ്ഥാനത്തേ എത്തൂവെന്നും വിജയം യുഡിഫിനു തന്നെയെന്നുമാണ് വിലയിരുത്തല്‍
കരുവന്നൂര്‍ മുതല്‍ ഇപി ജയരാജന്‍റെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വരെ പ്രതിരോധത്തിലാക്കിയ സിപിഎമ്മിന് തൃശൂരില്‍ ബിജെപി ജയിച്ചാല്‍ നേരിടേണ്ടി വരിക വലിയ അഗ്നിപരീക്ഷ. പത്മജ ഫാക്ടര്‍ മുതല്‍ തൃശൂര്‍ കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ യുഡിഎഫിനേയും തിരിഞ്ഞുകൊത്തും. ഫലത്തില്‍ എക്സിറ്റ് പോളുകള്‍ തൃശൂരിലെ മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി. ഇനി യഥാര്‍ത്ഥ ഫലത്തിനായുള്ള കാത്തിരിപ്പ്.