മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെ ചേര്‍ത്തുപിടിച്ച് ജനങ്ങള്‍. 89914 വോട്ടുകള്‍ നേടിയാണ് വമ്പിച്ച ഭൂരിപക്ഷത്തില്‍ മാത്യു കുഴല്‍നാടന്‍ വിജയിച്ചിരിക്കുന്നത്. 

മൂവാറ്റുപുഴ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴൽനാടന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം. 42829 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ മാത്യു കുഴൽനാടൻ വിജയിച്ചത്. മാത്യു കുഴൽനാടൻ 89914 വോട്ടുകളും പ്രധാന എതിരാളികളായ ഇടതുമുന്നണി സ്ഥാനാര്‍ഥി എൻ. അരുൺ 47085 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി സണ്ണി തോമസ് കടൂത്താഴെ 9840 വോട്ടുകളും നേടി.

യുഡിഎഫിന്‍റെ സിറ്റിങ് സീറ്റിൽ മത്സരിച്ച മാത്യു കുഴൽനാടൻ ഇക്കുറി വലിയ പ്രതീക്ഷയിലായിരുന്നു. വികസനവും വിവാദവും പ്രചാരണായുധമാക്കിയ തെരഞ്ഞെടുപ്പിൽ കിഫ്ബിയും, മണ്ഡലത്തിലെ വികസനവും ചർച്ചാവിഷയമായിരുന്നു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മാത്യു കുഴൽനാടൻ 6,161 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം 68,264 വോട്ടുകള്‍ നേടിയിരുന്നു. എന്‍ഡിഎക്കായി ട്വന്‍റി 20 ഇത്തവണ മത്സരിച്ചപ്പോള്‍ കഴിഞ്ഞ തവണത്തെ 13,535 വോട്ടുകളേക്കാള്‍ കൂടുതല്‍ നേടാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്തായാലും കുഴൽനാടന്റെ പ്രതീക്ഷ തെറ്റിയില്ലെന്ന് മാത്രമല്ല, വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജയം.

ഇത്തവണ കേരളം പോളിങ് ബൂത്തിൽ എത്തുന്നതിന് തൊട്ടുമുൻപായി മാത്യു കുഴൽനാടൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. 2018 -ലെ പ്രളയ പശ്ചാത്തലത്തിലുള്ള ഓഡിയോ സന്ദേശത്തിൽ പ്രളയം മനുഷ്യ നിർമ്മിതമായിരുന്നു എന്നാണ് കുഴൽനാടന്‍റെ വാദം. ഈ വിവാദം മാത്യുവിന് സ്വന്തം മണ്ഡലത്തില്‍ തുണയായോ എന്ന് വ്യക്തമല്ല.