കടുത്തുരുത്തി കാത്ത് ഇത്തവണയും മോന്‍സ് ജോസഫ്. 2016-ല്‍ 42,256 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന മോൻസിന് 2021-ലെ തെരഞ്ഞെടുപ്പിൽ 4,256 വോട്ടിന്‍റെ ലീഡ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍, ഇത്തവണ അത് 31300 ആയിട്ടുണ്ട്.
കടുത്തുരുത്തി: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി മോൻസ് ജോസഫിന് വിജയം. കേരള കോൺഗ്രസ് എം- കേരളാ കോൺഗ്രസ് ജോസഫ് വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം കണ്ട മണ്ഡലത്തിൽ 31300 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. മോൻസ് ജോസഫ് 70353 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി നിര്‍മ്മല ജിമ്മി 39053 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേൽ 12228 വോട്ടുകളും നേടി. യുഡിഎഫ് മിന്നുന്ന ജയം നേടിയ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് നേടിയതിനേക്കാൾ വൻ ഭൂരിപക്ഷം നേടിയാണ് ഇക്കുറി മോൻസ് ജോസഫ് ജയിച്ചത്.
കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ മുഖാമുഖം വന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കടത്തുരുത്തി. 1996 മുതൽ കടത്തുരുത്തി നിയോജക മണ്ഡലത്തില്‍ സമഗ്രാധിപത്യം യുഡിഎഫിനായിരുന്നെങ്കിലും ഘടക കക്ഷിയായിരുന്ന കേരള കോൺഗ്രസ് എം മുന്നണി മാറി ഇടത്തേക്ക് തിരിഞ്ഞപ്പോൾ കടുത്തുരുത്തിയിലെ മത്സരം കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മാണി വിഭാഗവും തമ്മിലായി.
തുടർച്ചയായി മണ്ഡലത്തിൽ വിജയിക്കുന്ന മോൻസ് ജോസഫിന് 2016-ൽ നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം 2021-ല്‍ എത്തിയപ്പോള്‍ ഒറ്റയടിക്ക് കുറഞ്ഞു. 2016-ല്‍ 42,256 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന മോൻസിന് 2021-ലെ തെരഞ്ഞെടുപ്പിൽ 4,256 വോട്ടിന്‍റെ ലീഡ് മാത്രമേ നേടാനായുള്ളൂ. ഇത്തവണ മാണി വിഭാഗം സ്ഥാനാര്‍ഥി തര്‍ക്കങ്ങളോടെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെങ്കിലും മോന്‍സ് ജോസഫിന് വലിയ ഭൂരിപക്ഷം കഴിഞ്ഞ തവണയില്ലാത്തത് പ്രതീക്ഷ നല്‍കിയിരുന്നു. സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ മാണിയുടെ പേര് വരെ കേട്ട മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കൂടിയായ നിര്‍മ്മല ജിമ്മിയെ മത്സരാര്‍ഥിയായി ഒടുവില്‍ പ്രഖ്യാപിക്കുകയായിരുന്നു.



