റോഷി അഗസ്റ്റിന്‍റെ കുത്തകമണ്ഡലമായിരുന്നു ഇടുക്കി. എന്നാല്‍, ഒന്നും ഇത്തവണ തുണച്ചില്ല. ഇടുക്കിയിലും ഇടതിന് ദയനീയ പരാജയം തന്നെ. റോയ് കെ പൗലോസ് ജയിച്ചത് 23822 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.
ഇടുക്കി: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസിന് വിജയം. 23822 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസ് വിജയിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാർഥി 70562 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിൻ 46740 വോട്ടുകളും നേടി. വാശിയേറിയ അഭിമാന പോരാട്ടം കൂടിയാണ് ഇത്തവണ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നടന്നത്. എന്നാല്‍, ദയനീയമായ പരാജയമായിരുന്നു ഇത്തവണ റോഷി അഗസ്റ്റിനെ കാത്തിരുന്നത്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)-ന്റെ ഇടതുമുന്നണി പ്രവേശനം നൽകിയ മുൻതൂക്കം 2025-ൽ ആവർത്തിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നില്ല. ജില്ലയിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ, ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ആകെ 52 പഞ്ചായത്തുകളിൽ 35 എണ്ണവും പിടിച്ചെടുത്ത് യുഡിഎഫ് ജില്ലയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. എൽഡിഎഫിന് കേവലം 13 പഞ്ചായത്തുകളിൽ മാത്രമാണ് വിജയിക്കാനായത്. നാല് പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതുമില്ല.
2001 മുതൽ റോഷി അഗസ്റ്റിൻ്റെ കുത്തക മണ്ഡലമായിരുന്നു ഇടുക്കി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് വലിയ പിന്തുണയായിരുന്നു ഇടുക്കി നൽകിയിരുന്നത്. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി മത്സരിച്ച റോഷി അഗസ്റ്റിൻ 66,436 വോട്ടുകൾ നേടിയായിരുന്നു 2021ൽ വിജയിച്ചത്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. കെ. ഫ്രാൻസിസ് ജോർജിനെ 9,557 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
റോഷിയെ പരാജയപ്പെടുത്തണമെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ ശക്തനായ സ്ഥാനാർഥി വേണം എന്നതായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായ ചർച്ച. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മുൻ ഡിസിസി പ്രസിഡൻ്റിനെ തന്നെ ഇപ്രാവശ്യം കോൺഗ്രസ് രംഗത്ത് ഇറക്കിയിരുന്നത്. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതും കട്ടപ്പന ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഷോപ്പ് സൈറ്റ് പട്ടയപ്രശ്നങ്ങളും മണ്ഡലത്തിലെ വോട്ടുകൾ അനുകൂലമാകാൻ കാരണമാകുമെന്ന കണക്കു കൂട്ടലായിരുന്നു കോൺഗ്രസിന്.



