അരൂരിൽ ഷാനിമോൾ ഉസ്മാന് സാധ്യത, ചർച്ചകൾ പുരോഗമിക്കുന്നു
ഷാനിമോൾ ഉസ്മാൻ, എം ലിജു, കെ ബാബു, എ എ ഷുക്കൂർ എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്.
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആലപ്പുഴ അരൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള പ്രാഥമിക ചർച്ചകൾ കൊച്ചിയിൽ നടന്നു. ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുത്തു.
ഷാനിമോൾ ഉസ്മാൻ, എം ലിജു, കെ ബാബു, എ എ ഷുക്കൂർ എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്. ഇവര്‍ മൂന്നു പേരും ഐ ഗ്രൂപ്പ് നോമിനികളാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിഞ്ഞത് ഷാനി മോളുടെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാർത്ഥി ആരെന്ന് കെപിസിസി പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു.
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതില്‍ എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങൾ കോണ്‍ഗ്രസിന്റെയും മഞ്ചേശ്വരം മുസ്ലീ ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ്. സിറ്റിംഗ് മണ്ഡലം അല്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടു വര്‍ധന കോൺഗ്രസിന് അരൂരിൽ വിജയപ്രതീക്ഷ നൽകുന്നുണ്ട്.