പീരുമേട്ടിലും ഇത്തവണ ഇടതിനൊപ്പം നിന്നില്ല ജനം. ജയിച്ചത് യുഡിഎഫിലെ സിറിയക് തോമസ്. 27634 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.
പീരുമേട് : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പീരുമേട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന് വിജയം. 27634 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിറിയക് തോമസ് വിജയിച്ചത്. 69672 വോട്ടുകൾ സിറിയക് തോമസ് നേടിയപ്പോൾ പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ. സലിം കുമാർ 42038 വോട്ടുകളും നേടി.
പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും, ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് പീരുമേട് നിയമസഭാമണ്ഡലം.
ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ് പീരുമേട് നിയോജക മണ്ഡലം. കൃഷിയും എസ്റ്റേറ്റുകളും ലയങ്ങളുമായി ചേര്‍ന്നുള്ള ജീവിതമാണ് ഇവിടുത്തെ മിക്ക വോട്ടര്‍മാരുടേതും. 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സിപിഐയിലെ ഇ എസ് ബിജിമോളായിരുന്നു പീരുമേടിന്‍റെ എംഎല്‍എ. 2021-ല്‍ മൂന്ന് ടേം പൂര്‍ത്തിയാക്കി ബിജിമോള്‍ മാറിയപ്പോള്‍ മുതിര്‍ന്ന നേതാവ് വാഴൂര്‍ സോമനാണ് ഇടതുമുന്നണിക്കായി മത്സരിച്ചത്. വാഴൂര്‍ സോമന്‍ ഇക്കഴിഞ്ഞ വര്‍ഷം അന്തരിച്ചതിനെ തുടര്‍ന്ന് നിലവില്‍ ഈ സീറ്റ് വേക്കന്‍ഡായിരുന്നു. 2021ൽ 1,835 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വാഴൂർ സോമൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസിനെ 8,780 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.



