തുടർച്ചയായി മൂന്ന് തവണ വിജയിച്ച ജലീലിൻ്റെ ആദ്യ പരാജയമാണിത്.

തവനൂർ: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂർ നിയോജക മണ്ഡലത്തിൽ കെ ടി ജലീലിനെ അട്ടിമറിച്ച് കോണ്‍ഗ്രസിന്‍റെ അഡ്വ. വി എസ് ജോയ്. 14,647 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയ്‍യുടെ ജയം. ലീഗില്‍ നിന്ന് വിട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടത് പിന്തുണയോടെ കുറ്റിപ്പുറത്തും പിന്നീട് തവനൂരില്‍ ഹാട്രിക് വിജയവും നേടിയ ജലീലിന്‍റെ ആദ്യ പരാജയമാണ് ഇത്. വി എസ് ജോയ് 79,661 വോട്ടുകളും രണ്ടാം സ്ഥാനത്തെത്തിയ കെ ടി ജലീല്‍ 65,014വോട്ടുകളും ബിജെപിയുടെ രവി തേലത്ത് 16,039 വോട്ടുകളും നേടി.

മലപ്പുറം ജില്ലയിൽ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂർ. നാലാം തവണയും മത്സരത്തിനിറങ്ങിയ കെ.ടി ജലീലിനെതിരെ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് എത്തിയതോടെ ആകാംക്ഷ ഉയര്‍ന്നു. ഇടത് സ്വതന്ത്രനായി കെ.ടി ജലീല്‍ മൂന്നുവട്ടം (2011, 2016, 2021) തുടര്‍ച്ചയായി ജയിച്ച മണ്ഡലമാണ് തവനൂര്‍. എന്നാല്‍ 2021-ൽ ശക്തമായ പോരാട്ടം തവനൂരില്‍ ജലീല്‍ നേരിടേണ്ടിവരുന്നു. അന്ന് കെ.ടി ജലീൽ 2,185 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രമാണ് വിജയിച്ചത്. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലായിരുന്നു (യുഡിഎഫ്) 2021-ല്‍ ജലീലിന്‍റെ പ്രധാന എതിരാളി. അന്ന് കെ.ടി ജലീല്‍ 69,358 വോട്ടുകളും ഫിറോസ് കുന്നംപറമ്പില്‍ 67,794 വോട്ടുകളും നേടി. തവനൂരില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്‍തൂക്കം നേടാന്‍ യുഡിഎഫിനായിരുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം നിലവില്‍ യുഡിഎഫ് ഭരണത്തിന് കീഴിലാണ്. എന്‍ഡിഎയ്‌ക്ക് കാര്യമായ വോട്ട് സ്വാധീനം ഇതുവരെ തവനൂരിലില്ലെന്നതും വസ്‌തുതയാണ്. കഴിഞ്ഞ വട്ടം ബിഡിജെഎസിന് നല്‍കിയ സീറ്റ് ഇത്തവണ ബിജെപി തിരിച്ചെടുത്താണ് തവനൂരില്‍ മത്സരിച്ചത്.

ഭരണവിരുദ്ധ വികാരവും കെ ടി ജലീലിനെതിരായ വിമര്‍ശനങ്ങളും തുണയ്‌ക്കും എന്ന പ്രതീക്ഷയിലായിരുന്നു വി.എസ് ജോയ്. അതേസമയം, ഇടത് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും വ്യക്തിബന്ധങ്ങളും ആയിരുന്നു ജലീലിന് പ്രതീക്ഷ നല്‍കിയിരുന്നത്.

Asianet News Live | Kerala Assembly Election Results Live 2026 | Malayalam Breaking News | HD Live