'ഇഡി അന്വേഷണത്തെ സർക്കാർ തടസ്സപ്പെടുത്തുന്നു', നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ വിയോജനക്കുറിപ്പെഴുതി പ്രതിപക്ഷം
സർക്കാർ ചട്ടുകമായി എത്തിക്സ് കമ്മറ്റി മാറരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇഡി വിശദീകരണം ചോർന്നുവെന്ന ആക്ഷേപം മാത്രം ഉന്നയിച്ച് മുന്നോട് പോകുന്നതിനെ എതിർത്ത യുഡിഎഫ് അംഗങ്ങളായ അനുപ് ജേക്കബും വി എസ് ശിവകുമാറും വിയോജനക്കുറുപ്പെഴുതി നൽകി.
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തെ തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ. ലൈഫ് പദ്ധതിയുടെ വിശദാശംങ്ങൾ ആവശ്യപ്പെട്ടതിൽ ഇഡി നൽകിയ വിശദീകരണം പരിശോധിക്കണം. കത്തിലെ വിശദാംശങ്ങൾ പരിശോധിക്കാതെ ചോർന്നുവെന്ന ആക്ഷേപം മാത്രം ഉന്നയിച്ച് മുന്നോട്ട് പോകരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാർ ചട്ടുകമായി എത്തിക്സ് കമ്മറ്റി മാറരുത്. ഇഡി വിശദീകരണം ചോർന്നുവെന്ന ആക്ഷേപം മാത്രം ഉന്നയിച്ച് മുന്നോട് പോകുന്നതിനെ എതിർത്ത യുഡിഎഫ് അംഗങ്ങളായ അനുപ് ജേക്കബും വി എസ് ശിവകുമാറും വിയോജനക്കുറുപ്പെഴുതി നൽകി.
ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനോട്, നടപടിയിൽ നിയമസഭ എത്തിക്സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. സഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നാണ് ഇഡി നൽകിയ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ ഇ ഡിക്ക് നിയമാനുസരണം അധികാരമുണ്ടെന്നാണ് ഇഡി നിലപാട്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു. ഈ അന്വേഷണ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. ഇഡി നൽകിയ വിശദീകരണ റിപ്പോർട്ടാണ് ചോർന്നത്.