പിണറായി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തെ പരിഹസിച്ച് യുഡിഎഫ് പുതിയ ടിവി പരസ്യം പുറത്തിറക്കി. 'എല്ലാം ശരിയാകും' എന്ന പഴയ മുദ്രാവാക്യം ഓർമ്മിപ്പിച്ച്, തൊഴിലില്ലായ്മയും വികസന മുരടിപ്പും പോലുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി 'ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്' എന്ന സന്ദേശമാണ് പരസ്യം നൽകുന്നത് 

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇളക്കിവിടാൻ വിവിധ വിഷയങ്ങൾ നിരത്തി പരസ്യവീഡിയോ പുറത്തിറക്കി യുഡിഎഫ്. പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തെ പരിഹസിച്ചുകൊണ്ടുള്ളതാണ് പുതിയ ടിവി പരസ്യം. എൽഡിഎഫ് സര്‍ക്കാര്‍ കാലത്തെ മദ്യനയത്തിലുണ്ടായ വ്യതിയാനമാണ് ഒന്നെങ്കിൽ, കര്‍ഷക പ്രശ്നവും തൊഴിലില്ലായ്മയും തീരദേശ പ്രശ്നവും അടക്കം ഉൾപ്പെടുത്തിയാണ് കോൺഗ്രസ് പ്രചാരണത്തിന് ടിവി പരസ്യം ആവേശമുയർത്തുന്നത്. "എല്ലാം ശരിയാകും എന്ന് നമ്മളോട് പറഞ്ഞിട്ട് പത്തു വർഷമായി, നമ്മൾ ഇപ്പോഴും കാത്തിരിക്കുകയാണ്... ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്" എന്നതാണ് പരസ്യത്തിന്റെ സന്ദേശം.

പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തോട് ജനങ്ങൾക്ക് മടുപ്പാണെന്നും വികസന മുരടിപ്പാണ് കേരളത്തിലെന്നും പരസ്യത്തിൽ പറയുന്നു. 2016-ൽ ഇടതുപക്ഷം ഉയർത്തിയ 'എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി, പത്തു വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ അവസ്ഥ മാറിയില്ല. "ഇനി കാത്തിരിപ്പില്ല, മാറ്റത്തിനുള്ള സമയമായി" എന്ന സന്ദേശവും പരസ്യം നൽകുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സർക്കാരിനെതിരെയുള്ള പത്തു വർഷത്തെ ഭരണവിരുദ്ധ തരംഗം വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ഈ പരസ്യത്തിലൂടെ ശ്രമിക്കുന്നത്. വികസന മുരടിപ്പും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി 'മാറ്റം അനിവാര്യം' എന്ന ചിന്ത വോട്ടർമാരിൽ എത്തിക്കുകയാണ് കോൺഗ്രസിന്റെ തന്ത്രം.