നേരത്തെ സംയുക്ത പ്രക്ഷോഭം നടത്തിയത് പൗരത്വ നിയമഭേദഗതിയില്‍ കേരളം ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.
കൊച്ചി: സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട് പിന്തുടര്‍ന്ന് യുഡിഎഫ്. പൗരത്വ ഭേദഗതി നിയമത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരമില്ലെന്നും യുഡിഎഫ് സ്വന്തം നിലയില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. നേരത്തെ സംയുക്ത പ്രക്ഷോഭം നടത്തിയത് പൗരത്വ നിയമഭേദഗതിയില്‍ കേരളം ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.
കേരള ഗവര്‍ണര്‍ പദവിയുടെ മാന്യതയും അന്തസ്സും ഉൾക്കൊള്ളാതെ നടത്തുന്ന പ്രസ്താവന ആ പദവിക്ക് ഭൂഷണമല്ല. ഗവർണർ നടത്തുന്ന പരസ്യ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ അത്ഭുതം തോന്നുന്നു. ഗവർണർക്ക് എതിരെയുള്ള മുഖ്യമന്ത്രിയുടെ മൗനം തെറ്റാണെന്നും ഗവർണറെ കണ്ട് മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
ലോകകേരളസഭ ബഹിഷ്കരിക്കാനുള്ള തീരുമാനം യുഡിഎഫ് രാഷ്ട്രീയമായി എടുത്തതാണെന്ന് ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോകകേരള സഭയിൽ എടുത്ത ഒരു തീരുമാനം പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപനമല്ലാതെ ഒന്നും തന്നെ ചെയ്തിട്ടില്ല. ലോകകേരളസഭ ഒരു വലിയ ധൂര്‍ത്താണ് അതില്‍ യുഡിഎഫ് പങ്കെടുക്കില്ല.
ലോകകേരളസഭ ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ യുഡിഎഫില്‍ ഭിന്നതയില്ല. ആ തീരുമാനം ശരിയാണെന്നാണ് യുഡിഎഫ് യോഗത്തിന്‍റേയും വിലയിരുത്തല്‍. മുഖ്യമന്ത്രി പറയുന്നതിന്റെ പിന്നാലെ പോകുന്നതല്ല യുഡിഎഫിന്‍റെ പണിയെന്നും യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനം അട്ടിമറിക്കാന് ആരേയും അനുവദിക്കില്ലെന്നും വ്യക്തമാക്കിയ ബെന്നി ബെഹന്നാന്‍ ലോകകേരള സഭയില്‍ നിന്നുള്ള രാജി പിന്‍വലിക്കില്ലെന്നും ആവര്‍ത്തിച്ചു.