സിപിഎം വിമതന്റെ പിന്തുണ, മാവേലിക്കരയിൽ ഭരണമുറപ്പാക്കി യുഡിഎഫ്
ശ്രീകുമാറിന് കോൺഗ്രസ് അംഗത്വം നൽകിയാകും നഗരസഭാ ചെയർമാൻ ആക്കുക. ആദ്യ മൂന്ന് വർഷം അധ്യക്ഷ സ്ഥാനം നൽകാമെന്നാണ് യുഡിഎഫ് വാഗ്ദാനം.
ആലപ്പുഴ: അനിശ്ചിതത്വങ്ങൾക്ക് വിരാമമായി, ചെയർമാൻ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുമ്പ് മാവേലിക്കര നഗരസഭയിൽ ഭരണം യുഡിഎഫ് ഉറപ്പിച്ചു. സിപിഎം വിമതൻ കെ വി ശ്രീകുമാറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുറപ്പാക്കിയത്. ശ്രീകുമാറിന് കോൺഗ്രസ് അംഗത്വം നൽകിയാകും നഗരസഭാ ചെയർമാൻ ആക്കുക. ആദ്യ മൂന്ന് വർഷം അധ്യക്ഷ സ്ഥാനം നൽകാമെന്നാണ് യുഡിഎഫ് വാഗ്ദാനം.
മാവേലിക്കര നഗരസഭയിലെ 28 സീറ്റുകളിൽ. ഒരു സിപിഎം സ്വതന്ത്രനും ഒൻപത് വീതം സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും വിജയിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതൻ കെ വി ശ്രീകുമാർ ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പാർട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോടാണെന്നും ഫലം വന്നപ്പോൾ ശ്രീകുമാർ വ്യ ക്തമാക്കിയിരുന്നെങ്കിലും ചെയർമാൻ പദവിയെന്ന ആവശ്യത്തോടെ എൽഡിഎഫ് മുഖം തിരിക്കുകയായിരുന്നു.