"ചോദിക്കാൻ പാടില്ല എന്നു പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്"; സർക്കാരിനെതിരെ ഷാഫി പറമ്പിൽ
എൽഡിഎഫ് കൺവീനർ സ്‌ഥാനത്തു നിന്നാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നത്. ഉന്നതരുടെ പേര് പറയാതിരിക്കാൻ സ്വപ്നക്ക് പരിശീലനം നൽകുകയാണ് . ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്നു.
കൊച്ചി: കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നു എങ്കിൽ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഏതു അഴിമതിയുടെയും മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ട്. ചോദിക്കാൻ പാടില്ല എന്നു പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. അസാധാരണ കാലത്തെ അസാധാരണ കൊള്ളക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസ് എൻഐഎയുടെ അന്വേഷണത്തിൽ വന്നിതനാൽ മുഖ്യമന്ത്രി രാജി വെക്കണം. അവതാരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിൽ ആണ് ഉള്ളത്. എൽഡിഎഫ് കൺവീനർ സ്‌ഥാനത്തു നിന്നാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നത്. ഉന്നതരുടെ പേര് പറയാതിരിക്കാൻ സ്വപ്നക്ക് പരിശീലനം നൽകുകയാണ് . ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്നു. എൻഐഎയുടെ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്ത് വിവാദത്തിന്റെ പേരിൽ സർക്കാരിനെതിരായുള്ള സമരത്തിന്റെ ഭാഗമായി എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലായിരുന്നു ഷാഫിയുടെ പ്രസ്താവന. അദ്ദേഹം ഉദ്ഘാടനം ചെയ്ത സമരത്തിൽ പിവിസി പൈപ്പ് കൊണ്ട് ചതുരം ഉണ്ടാക്കി അതിനുള്ളിൽ നിന്നായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ നേരിയ സംഘർഷവുമുണ്ടായി.