ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുമായിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയര്‍ന്നു.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് കുതിപ്പ് തുടരുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വന്‍ ലീഡില്‍ വിജയമുറപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുമായിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയര്‍ന്നു. ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലാണ് ചാണ്ടി ഉമ്മനുള്ളത്. സഹോദരി അച്ചു ഉമ്മനും അമ്മ മറിയാമ്മ ഉമ്മനും ഒപ്പമുണ്ട്.

പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച ചാണ്ടി ഉമ്മൻ കൗണ്ടിംഗ് രണ്ടര മണിക്കൂർ പിന്നിടുമ്പോൾ 34,000 ന് മുകളില്‍ ലീഡ് ഉയര്‍ത്തി കഴിഞ്ഞു. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു. 

Also Read: പുതുപ്പള്ളിയില്‍ സിപിഎമ്മിന്‍റെ ആദ്യ പ്രതികരണം; എല്‍ഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മണര്‍കാടും കൈവിട്ടതോടെ എല്‍ഡിഎഫ് കനത്ത പരാജയമാണ് മുന്നില്‍ കാണുന്നത്. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക് ലീഡ് ചെയ്തത്. ഇത്തവണ പക്ഷേ മണര്‍കാടും ജെയ്ക്കിനെ തുണച്ചില്ല.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം

Asianet News