യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

കോഴിക്കോട് : തിരുവള്ളൂർ ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണമെന്ന് പരാതി. സംഘർഷത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.

യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ ഒരു സംഘം സി.പി.എം പ്രവർത്തകർ തങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. 

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രാദേശിക സി.പി.എം നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.