പരുത്തിക്ക് വില കൂടുകയും നൂലിന് വില കുറയുകയും ചെയ്തതോടെ ഉത്പന്നം വില്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍. ഒരു കോടി പത്ത് ലക്ഷം രൂപയുടെ നൂലാണ് കെട്ടി കിടക്കുന്നത്


കാസര്‍കോട്: മൈലാട്ടിയിലെ ഉദുമ ടെക്സ്റ്റൈല്‍ മില്‍, ലേ ഓഫ് ഭീഷണിയില്‍. ഒരു കോടിയില്‍ അധികം രൂപയുടെ ഉൽപന്നങ്ങൾ കെട്ടി കിടക്കുകയാണിവിടെ. വൈദ്യുതി ബില്‍ കുടിശിക ആയതിനാല്‍ ഏത് നിമിഷവും കണക്ഷന്‍ വിഛേദിക്കാം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പരുത്തി കൊണ്ട് വന്ന് നൂലാക്കി മാറ്റുകയാണ് ഉദുമ ടെക്സ്റ്റൈല്‍ മില്ലില്‍ ചെയ്യുന്നത്. അത്യാധുനിക യന്ത്ര സജ്ജീകരണങ്ങള്‍. മൂന്ന് ഷിഫ്റ്റുകളിലായി 108 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം.

പരുത്തിക്ക് വില കൂടുകയും നൂലിന് വില കുറയുകയും ചെയ്തതോടെ ഉത്പന്നം വില്‍ക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍. ഒരു കോടി പത്ത് ലക്ഷം രൂപയുടെ നൂലാണ് കെട്ടി കിടക്കുന്നത്.

ഏതാനും മാസങ്ങളായി വൈദ്യുത ചാര്‍ജ് അടച്ചിട്ടില്ല. ഒരു കോടിയിലധികം രൂപ കുടിശികയുണ്ട്. ഏത് നിമിഷവും വൈദ്യുത കണക്ഷന്‍ വിഛേദിക്കാവുന്ന അവസ്ഥ. പരുത്തി വാങ്ങിയ വകയിലും ഒരു കോടി രൂപ നല്‍കാനുണ്ട്. പ്രതിസന്ധിയിലാണ് ഇപ്പോള്‍ സ്ഥാപനം.

ഉദുമ ടെക്സ്റ്റൈല്‍ മില്‍ ഒരു ലേ ഓഫിലേക്ക് പോകുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സര്‍ക്കാർ അടിയന്തരമായി ഇടപെടുമെന്നു തന്നെയാണ് ഇവിടുത്തെ തൊഴിലാളികളുടെ പ്രതീക്ഷ