താനുറച്ച ഈശ്വരവിശ്വാസിയാണെന്നും നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakkara by election) മത്സരസാധ്യത തള്ളാതെ ഉമ തോമസ്. തൃക്കാക്ക വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കാനില്ല. പി ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. താനുറച്ച ഈശ്വരവിശ്വാസിയാണെന്നും നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള കോൺഗ്രസിന്‍റെ ഔദ്യോഗിക ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും.

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ പി ടി തോമസിന്‍റെ മണ്ഡലത്തിൽ ജയം പാർട്ടിക്ക് അനിവാര്യമാണ്. പി ടി വികാരം കൂടി മുതലാക്കാൻ ഉമ തോമസിനെ ഇറക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. കെപിസിസിയിലെ അടിയന്തിര യോഗവും ഉമയുടെ പേരിനാകും മുൻഗണന നൽകുക. ഉമയുമായി നേതാക്കൾ ഉടൻ സംസാരിച്ച് ഉറപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. എന്നാല്‍ ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസും മത്സരസാധ്യത തള്ളുന്നില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടില്ല. എൽഡിഎഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. വികസന രാഷ്ട്രീയത്തിനൊപ്പമെന്നാണ് കെവി തോമസ് ആവര്‍ത്തിച്ച് പറയുന്നത്. കെ റെയിൽ പോലുള്ള പദ്ധതികൾ വരണമെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
