വേമ്പനാട്ട് കായലിനോട് ചേര്‍‍ന്ന ഭൂമിയില്‍ അതിര്‍ത്തി നിശ്ചയിച്ച് നിര്‍മ്മാണം നടത്തണമെങ്കില്‍ അധികൃതരുടെ അനുവാദം വാങ്ങണമെന്നാണ് ചട്ടം

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഫിനിഷിംഗ് പോയിന്‍റിനക്കരെ നടന്നിരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം റവന്യൂ വകുപ്പും ആലപ്പുഴ നഗരസഭയും നിര്‍ത്തി വെപ്പിച്ചു. റമദ റിസോര്‍ട്ടിന്‍റെ ഉടമസ്ഥന്‍റെ ഭാര്യയുടെയും മകന്‍റെയും പേരിലുള്ള ഭൂമിയോട് ചേര്‍ന്നുള്ള കായലിലാണ് അനുവാദം വാങ്ങാതെ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ചുതുടങ്ങിയത്.

അടുത്തിടെയാണ് റമദ റിസോര്‍ട്ടിന്‍റെ ഉടമസ്ഥന്‍റെ ഭാര്യയും മകനും ഈ ഭൂമി വാങ്ങിയത്. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള ഇവിടെ ഭൂ ഉടമകള്‍ സ്വന്തം നിലയ്ക്ക് കായലില്‍ നിര്‍മ്മാണം നടത്തുകയായിരുന്നു. വേമ്പനാട്ട് കായലിനോട് ചേര്‍‍ന്ന ഭൂമിയില്‍ അതിര്‍ത്തി നിശ്ചയിച്ച് നിര്‍മ്മാണം നടത്തണമെങ്കില്‍ അധികൃതരുടെ അനുവാദം വാങ്ങണമെന്നാണ് ചട്ടം. റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്താതെയാണ് കായലില്‍ നൂറുകണക്കിന് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്. സംഭവം അറിഞ്ഞെത്തിയ മുല്ലയ്ക്കല്‍ വില്ലേജ് ഓഫീസര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.

വില്ലേജ് ഓഫീസര്‍ക്ക് പിന്നാലെ ആലപ്പുഴ സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയും ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീറും സ്ഥലത്തെത്തി. ഒരനുമതിയും വാങ്ങാതെയുള്ള നിര്‍മ്മാണം അനുവദിക്കാനാവില്ലെന്നും അനുവാദമില്ലാതെ കായലില്‍ നിര്‍മ്മാണം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ബാര്‍ജ് പിടിച്ചെടുത്ത ശേഷം നഗരസഭാ സെക്രട്ടറിയും സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. അതേ സമയം തങ്ങളുടെ ഭൂമിയില്‍ തന്നെയാണ് നിര്‍മ്മാണം നടത്തിയതെന്നാണ് സ്ഥലമുടമകള്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്.