അനുമതി കിട്ടിയിട്ടും സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തനത്തിൽ അവ്യക്തത
കള്ളിന്‍റെ ലഭ്യത കുറവും പാലക്കാട്ടു നിന്ന് കള്ള് കൊണ്ടു വരുന്നതിന് അനുമതി ലഭിക്കാത്തതുമാണ് പ്രതിസന്ധി.ഷാപ്പുകളോട് ചേർന്നുള്ള ഭക്ഷണശാലകളുടെ പ്രവർത്തനം സംബന്ധിച്ചും അവ്യക്തത
കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പൂട്ടിക്കിടന്ന സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പ്രവര്‍ത്തത്തിൽ അവ്യക്തത. കള്ളിന്‍റെ ലഭ്യത കുറവും പാലക്കാട്ടു നിന്ന് കള്ള് കൊണ്ടു വരുന്നതിന് അനുമതി ലഭിക്കാത്തതുമാണ് പ്രതിസന്ധി. ഷാപ്പുകളോട് ചേർന്നുള്ള ഭക്ഷണശാലകളുടെ പ്രവർത്തനം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
ലോക്ക് ഡൗൺ കാരണം മാർച്ച് അവസാനത്തോടെയാണ് സംസ്ഥാനത്തെ കള്ള് വ്യവസായം പൂർണമായും നിലച്ചത്. ലോക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ 13 മുതൽ ഷാപ്പുകൾ തുറക്കാൻ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി. തെങ്ങും പനയും ചെത്താൻ ആരംഭിച്ചെങ്കിലും പഴയ അളവിൽ കള്ള് ലഭ്യമാകാൻ ഇനിയും ദിവസങ്ങൾ വേണമെന്നാണ് ലൈസൻസികൾ പറയുന്നത്.
കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലേക്ക് കള്ളെത്തുന്നത് പാലക്കാട് നിന്നാണ്.ജില്ലകൾ പിന്നിട്ട് പാലക്കാട് നിന്ന് മധ്യകേരളത്തിലേക്ക് കള്ളെത്തിക്കാനുള്ള അനുമതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഷാപ്പുകൾ 13ന് തന്നെ തുറക്കാൻ സാധിക്കില്ലെന്നാണ് വിശദീകരണം.
ചെത്തു കാർക്കും, ഷാപ്പ് നടത്തിപ്പുകാർക്കും പുറമേ അനുബന്ധ തൊഴിലാളികൾക്കും സ്ഥിര വരുമാനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. പല ഷാപ്പുകളും നിലവിൽ ഫാമിലി റസ്റ്റോറൻ്റുകളായാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം പാഴ്സലായി മാത്രം നൽകാവു എന്ന നിർദേശമുള്ളതിനാൽ ഇവയുടെ പ്രവർത്തനം സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്.