വോട്ടെണ്ണലിന് മുമ്പ് ഇതൊക്കെ പറയുന്നത് ജനങ്ങളെ അപമാനിക്കുന്നതല്ലേയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
ദില്ലി: 72 സീറ്റിൽ എൻഡിഎയെ ജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. വോട്ട് എണ്ണിക്കഴിയുമ്പോൾ അറിയാം. വോട്ടെണ്ണലിന് മുമ്പ് ഇതൊക്കെ പറയുന്നത് ജനങ്ങളെ അപമാനിക്കുന്നതല്ലേയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സർക്കാരുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലാണ് മുന്നണികൾ. കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണം എന്ന ചർച്ച കൊഴുക്കുമ്പോൾ അധികാരം നിലനിർത്തുമെന്ന ഉറപ്പിലാണ് എൽഡിഎഫ്.
വോട്ട് എണ്ണിക്കഴിഞ്ഞു മാത്രമേ സാഹചര്യം പറയാൻ കഴിയൂവെന്ന് ജോർജ് കുര്യൻ പറഞ്ഞു. 210 സീറ്റ് ആയി, എൽഡിഎഫ് - യുഡിഎഫ് കൂട്ടിക്കഴിഞ്ഞു. മുഖ്യമന്ത്രി പറയുന്നു പ്രതിപക്ഷ നേതാവിൻ്റെ ആൾക്കാർ ബിജെപിക്ക് വോട്ട് ചെയ്തു എന്ന്. പ്രതിപക്ഷ നേതാവ് പറയുന്നു മുഖ്യമന്ത്രിയുടെ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്തു എന്ന്. പിസി ജോർജ്, ഷോൺ ജോർജ് എന്നിവർ പറഞ്ഞതിന് എസ് സുരേഷ് വിശദീകരണം നൽകി. ഒരു വിഭാഗത്തിൻ്റെ വോട്ട് അല്ല ചോദിക്കുന്നത്. വോട്ടർമാരോടാണ് വോട്ട് ചോദിക്കുന്നത്. എഫ്സിആർഎ തിരിച്ചടിയായിട്ടില്ല. ഉറച്ച സീറ്റ് ഏതാണെന്ന് ജനങ്ങളോട് ചോദിക്കണം. വനിത സംവരണ ബിൽ പാസാക്കണം. എതിർക്കാൻ പ്രതിപക്ഷത്തിന് അവകാശം ഉണ്ട്. മുൻപ് ബിൽ വന്നപ്പോൾ ചിലരെ ചുമന്നു കൊണ്ടുപോയെന്നും ബിൽ പാസാക്കാൻ ഇലക്ഷൻ ബാധകമല്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പോളിംഗ് ശതമാനത്തിലുണ്ടായ മാറ്റം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലമാണെന്നും വോട്ടിംഗ് രീതി പരിശോധിക്കുമ്പോൾ എൽ ഡി എഫ് നയങ്ങൾക്ക് വലിയ ജനകീയ അംഗീകാരം ലഭിച്ചതായാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണവിരുദ്ധ തരംഗമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും വൻതോതിൽ പണമൊഴുക്കിയതായി എംവി ഗോവിന്ദൻ ആരോപിച്ചു. ഉത്തരേന്ത്യൻ മാതൃകയിൽ പണം, കിറ്റ്, സാരി എന്നിവ വിതരണം ചെയ്ത് വോട്ട് പിടിക്കാനാണ് ഇവർ ശ്രമിച്ചത്. പക്ഷേ അതുകൊണ്ടൊന്നും ഇടത് മുന്നണിയുടെ തുടർ ഭരണത്തെ തടയാൻ യു ഡി എഫിനോ എൻഡിഎക്കോ സാധിക്കില്ലെന്നും സിപിഎം സെക്രട്ടറി കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ അവകാശവാദങ്ങൾ വെറും ഭാവന മാത്രമാണെന്നും ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതീശൻ വനവാസത്തിന് പോകരുത്
കോൺഗ്രസിലെ 'മുഖ്യമന്ത്രി' ചർച്ചകളെയും എം വി ഗോവിന്ദൻ പരിഹസിച്ചു. ഇപ്പോൾ നടക്കുന്നത് വെറും അവകാശവാദങ്ങൾ മാത്രമാണ്. കേരളം ആര് ഭരിക്കണമെന്ന് ജനങ്ങൾ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. മെയ് നാലിന് വോട്ടെണ്ണുമ്പോൾ കോൺഗ്രസിന് അത് ബോധ്യമാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. 2016 ലേയും 2021 ലേയും ഫലം ഇത്തവണയും ആവർത്തിക്കും. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണവും മുഖ്യമന്ത്രിപദം പങ്കിടലും വരെ സ്വപ്നം കണ്ടവരാണ് യു ഡി എഫുകാർ. ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും ടേം വെച്ച് മുഖ്യമന്ത്രി പദം എന്ന് പോലും കോൺഗ്രസിൽ ചർച്ചകൾ നടന്നെന്നും സി പി എം സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇക്കുറിയും സമാനമായ നിരാശയാകും കോൺഗ്രസിന് അനുഭവിക്കേണ്ടിവരിക. 100 സീറ്റ് നേടി അധികാരത്തിലേറിയില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഗോവിന്ദൻ പരിഹസിച്ചു. സതീശൻ വനവാസത്തിന് പോകാതെ രാഷ്ട്രീയ പ്രവർത്തനം തുടരണമെന്നും കേരളം അദ്ദേഹത്തോട് ക്ഷമിക്കുമെന്നും സി പി എം സെക്രട്ടറി പറഞ്ഞുവച്ചു. ബി ജെ പി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എൽ ഡി എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.



