മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആരോപണം പുറത്തുവന്നതിന് പിന്നാലെ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കിയെന്ന വാർത്തയാണ് പുറത്തുവന്നത്. ഇതിലും വലിയ സഹകരണാത്മക പ്രതിപക്ഷം എവിടെ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ? ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തലുകൾ പൂർണമായി പുറത്ത് വന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ ? എന്നും കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു.
വി മുരളീധരന്റെ കുറിപ്പിങ്ങനെ...
മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ വന്ന വാർത്ത 'നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി' എന്നാണ് ! കാര്യോപദേശക സമിതി തീരുമാനമെടുത്തത്രെ... ഇതിലും മികച്ച 'സഹകരണാത്മക പ്രതിപക്ഷം' എവിടെയുണ്ടാവും ? പാർലമെന്റിൽ സ്വയം പരിഹാസ്യരായി 'അദാനി അദാനി' വിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് നിയമസഭയിൽ 'കർത്ത, കർത്ത' എന്ന് വിളിക്കാൻ നാവുപൊന്താത്തതെന്ത് ? മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയിൽ മറുപടി പറയിക്കാതെ പിണറായിയെ സതീശൻ രക്ഷിക്കുന്നതെന്തിനാണ് ? ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ പൂർണമായി പുറത്തുവന്നാൽ പ്രതിപക്ഷവും തലയിൽ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ ?
ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി അനധികൃതമായി ലഭിച്ചു എന്നാണ് ആരോപണം. സേവനം നൽകാതെ പണം കമ്പനി നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.
