സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ
തിരുവനന്തപുരം: സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. മറ്റന്നാൾ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ലോകായുക്ത ഭേദഗതി ബിൽ നാളെ നിയമസഭയിലെത്തും. നേരത്തെ 26ന് ബിൽ അവതരിപ്പിക്കായിരുന്നു നീക്കം. ഓഗസ്റ്റ് 25, 26, സെപ്തംബർ 2 എന്നീ ദിവസങ്ങളിൽ നിയമസഭ ഉണ്ടാകില്ല. 23, 24 ദിവസങ്ങളിലായി 12 ബില്ലുകൾ അവതരിപ്പിക്കും. ഒരു ദിവസം 6 ബിൽ എന്ന കണക്കിലായിരിക്കും ഇത്.
ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഗവർണറോട് ഏറ്റുമുട്ടലിന് തന്നെ ഒരുങ്ങുകയാണ് സർക്കാർ. ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണറുടെയും യുജിസിയുടേയും സർവകലാശാലയുടേയും നോമിനികൾ മാത്രമുള്ള സമിതിയിൽ പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനി. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങൾ മുന്നോട്ട് വയ്ക്കുന്ന പാനലിൽ നിന്ന് ഗവർണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ടുവരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്. പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പം പാസാക്കാം. പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്നുറപ്പ്. സർവകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. വലിയ പോരിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നത്.
ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമാണത്തിനായി പ്രത്യേക നിയമസഭ സെഷൻ വിളിച്ചു ചേർത്തത്. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.
ഇക്കുറി കാഴ്ചക്കാരാകില്ല, സർക്കാർ-ഗവർണർ പോരിൽ 'പക്ഷം പിടിച്ച്' കോൺഗ്രസ്
സര്‍വകലാശാല വൈസ് ചാൻസലര്‍ നിയമനത്തിൽ, ചാൻസലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി അവതരിപ്പിക്കുന്ന പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ സർക്കാർ-ഗവർണർ പോര് ശക്തമായതോടെ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവർണറുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസ്, ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഉറപ്പാണ്. ലോകായുക്ത ഭേദഗതി ബല്ലിനെയും പ്രതിപക്ഷം നഖശിതാന്തം എതിർക്കുകയാണ്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് സിപിഐക്കും എതിർപ്പുണ്ട്. എന്നാൽ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സിപിഎം-സിപിഐ ചർച്ച ഇന്നലെ നടന്നിരുന്നു.
പോര് സഭയിലേക്ക് നീങ്ങുമ്പോൾ ഗവർണർ മറ്റന്നാൾ ദില്ലിയിൽ നിന്നും കേരളത്തിലെത്തും. കണ്ണൂർ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്ഭവൻ ഉടൻ കടക്കും.
സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു,സമര ചരിത്രത്തിൽ നിന്ന് ചിലരെ അടർത്തി മാറ്റാൻ ശ്രമം,നേരിടണം-കേരള നിയമസഭ
മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ്. ആഘോഷത്തിന്‍റെ മാത്രമല്ല ആലോചനയുടെ കൂടി അവശ്യകതയാണ് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ പ്രസക്തിയെന്നും സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പോരാടിയതാണ് സ്വാതന്ത്ര്യ സമരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവരിലെ ചിലരെ അടർത്തിമാറ്റാനുള്ള ശ്രമം ചെറുക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗാന്ധിയുടെയും നെഹ‍്‍റുവിന്‍റേയും സ്ഥാനത്ത് ബ്രിട്ടിഷുകാർക്ക് മുന്നിൽ മാപ്പ് അപേക്ഷ നൽകിയ ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കിയത്. നിയമസഭയിൽ ഇന്ന് മറ്റ് നടപടിക്രമങ്ങൾ ഉണ്ടാകില്ല.
