പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കാൻ സിപിഎമ്മും സിപിഐയും ഉഭയകക്ഷി ചർച്ച ആരംഭിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തുകയാണ്
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സി പി ഐയും സി പി എമ്മും തമ്മിലുള്ള ഉഭയകക്ഷി ചർച്ച തുടങ്ങി. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിലാണ് ചർച്ച. എൽ ഡി എഫ് കൺവീനറും മുതിർന്ന സി പി എം നേതാവുമായ ടി പി രാമകൃഷ്ണനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവരുമായാണ് ചർച്ച നടക്കുന്നത്. പ്രതിപക്ഷ ഉപ നേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സി പി ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉപ നേതാവ് പദവി തങ്ങൾക്കാണ് എന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് സി പി എം നിലപാട് കടുപ്പിക്കുന്നത്. എന്തായാലും ടി പി രാമകൃഷ്ണൻ എം എൻ സ്മാരകത്തിലെത്തി നടത്തുന്ന ചർച്ചയിൽ തർക്കം തീരുമോ എന്നതാണ് കണ്ടറിയേണ്ടത്.
തുറന്നടിച്ച് ബിനോയ് വിശ്വം
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിണറായി വിജയന്‍റെയും എം വി ഗോവിന്ദന്‍റെയും വാദങ്ങൾക്കെതിരെ തുറന്നടിച്ചാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ഇന്നലെ രംഗത്തെത്തിയത്. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കീഴ്വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്ഥാനവും ഒരു പാർട്ടിക്ക് എന്ന രീതി മാറണമെന്നും ബിനോയ് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നോ കൊംപ്രമൈസ് എന്ന് കൂടിയാണ് അദ്ദേഹം വ്യക്തമാക്കിയത്. കീഴ്വഴക്കമാണ് സി പി എമ്മിന്‍റെ പ്രതിരോധമെങ്കിൽ അത് തിരുത്തിയേ പറ്റൂ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കുമ്പോൾ മുന്നണിയിൽ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. കോടിയേരിയുടെ വഹിച്ചതിൻറെ കീഴ് വഴക്കമാണ് സിപിഎം വാദമെങ്കിൽ അത് അംഗീകരിക്കാനില്ലെന്നാണ് സിപിഐ മെസേജ്. പ്രതിപക്ഷനേതാവ് പിണറായിക്കൊപ്പം ഉപനേതാവ് പദവിയിൽ ബാലഗോപാൽ എന്നാണ് സി പി എം കരുതുന്നത്. പദവി ഔദ്യോഗികമായി തീരുമാനിച്ചില്ലെങ്കിലും ഉപനേതാവിനെ പോലെ സഭാ സമ്മേളനത്തിൽ ബാലഗോപാൽ ഇടപെട്ട് തുടങ്ങിയിരുന്നു. എന്നാൽ പിണറായിക്ക് അടുത്തുള്ള കസേര കെ രാജന് വേണ്ടി വേണമെന്ന പഴയ നിലപാടിൽ തന്നെ തുടരുകയാണ് സി പി ഐ. ഇരുപക്ഷവും നിലപാടിൽ ഉറച്ചതോടെ സമവായസാധ്യത മങ്ങി എൽ ഡി എഫ് യോഗമടക്കം നീണ്ടുപോകുമ്പോൾ വീണ്ടും ചർച്ചക്ക് കൈ കൊടുത്തത് സി പി എമ്മായിരുന്നു. ഇത് പ്രകാരമാണ് എം എൻ സ്മാരകത്തിലേക്ക് എൽ ഡി എഫ് കൺവീനർ നേരിട്ടെത്തി ചർച്ച നടത്തുന്നത്.
