'ഊരാളുങ്കലിന്‍റെ കരാർ അഴിമതിയും ധൂർത്തും', സ്പീക്കർക്കെതിരെ ഗവർണറെ സമീപിച്ച് ചെന്നിത്തല
2017-ല്‍ ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020-ല്‍ നടത്തിയ രണ്ടാം ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ നിയമസഭ പദ്ധതിയിലും അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ പരാതി.
തിരുവനന്തപുരം: നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കള്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി.
2017 ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020 ല്‍ നടത്തിയ രണ്ടാം ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും 'ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി' എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയില്‍ അഴിമതിയും ധൂര്‍ത്തും ഉണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
സഭയുടെ തൊട്ടടുത്തുള്ള ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചതിലും കടലാസ് രഹിത പദ്ധതി നടപ്പാക്കിയതിലും ടെണ്ടർ നൽകാതെ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതിലും വൻ അഴിമതിയുണ്ടെന്ന പുതിയ ആരോപണമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത് ബുധനാഴ്ചയാണ്. സഭാടിവിയിലെ നടത്തിപ്പിലും ക്രമക്കേടാണെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാൽ 16.65 ലക്ഷത്തിന് കരാർ നൽകിയ ഹാൾ നവീകരണം 9 കോടി 17 ലക്ഷത്തിന് ഊരാളുങ്കൽ തീർത്തെന്നും. അധികം കിട്ടിയ പണം തിരിച്ചു നൽകുന്ന കമ്പനി ഊരാളുങ്കൽ മാത്രമെന്നുമാണ് സ്പീക്കറുടെ മറുപടി. ടെണ്ടറില്ലാതെ ഊരാളുങ്കലിന് കരാർ നൽകാൻ ഉത്തരവുണ്ടെന്ന് പറഞ്ഞ് സ്പീക്കർ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. ഭരണഘടനാപദവിയുള്ള സ്പീക്കർ ആരോപണങ്ങളിൽപെടുന്നത് അസാധാരണസാഹചര്യമാണ്. പിന്നിൽ രാഷ്ട്രീയമെന്ന് സിപിഎം തള്ളുമ്പോഴും അന്വേഷണവും സ്പീക്കറുടെ രാജിയും ആവശ്യപ്പെടുകയാണ് പ്രതിപക്ഷം. ഇതിന്‍റെ ഭാഗമായാണ് ചെന്നിത്തല നേരിട്ട് ഗവർണറെ സമീപിക്കുന്നതും. ചെന്നിത്തലയുടെ കത്തിൽ ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നത് നിർണായകമാണ്.
Read more at: ബാർ കോഴ അന്വേഷണാനുമതി; സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ