ബാർ കോഴ അന്വേഷണാനുമതി; സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ
കെ ബാബു, ശിവകുമാർ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് രാജ്ഭവനിലെത്തി അന്വേഷണ കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തില്‍ മുൻ മന്ത്രിക്കെതിരായ അന്വേഷണ അനുമതി നല്‍കുന്ന കാര്യത്തിൽ ഗവർണർ സർക്കാരിനോട് ഗവർണർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. കെ ബാബു, ശിവകുമാർ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ നൽകിയിരിക്കുന്ന രേഖകള്‍ മാത്രം പരിശോധിച്ച് അനുമതി നൽകാനാകില്ലെന്നും കൂടുതൽ രേഖകള്‍ ഹാജരാക്കണമെന്നാണ് ഗവർണറുടെ ഓഫീസ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
കേസിൻ്റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ച വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് രാജ്ഭവനിലെത്തി ഗവണറെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ രേഖകൾ ഗവർണർ ആവശ്യപ്പെട്ടത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ മുൻ മന്ത്രിമാർക്കും രമേശ് ചെന്നിത്തലയക്കും കോഴ നൽകിയെന്ന ബിജു രമേശിത്തിൻ്റെ ആരോപണത്തിലാണ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിരുന്നു.