വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി. 

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. മകന്‍ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ ഷിബിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

കൊച്ചി അമൃത ആശുപത്രിയിലാണ് ഉഷ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഉഷയുടെ ശസ്ത്രക്രിയ നാളെ നടക്കുമെന്ന് അമൃത ആശുപത്രി അധികൃതരാണ് അറിയിച്ചിരിക്കുന്നത്. സിടി സ്കാൻ പരിശോധന പൂർത്തിയായി. അതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ഇന്ന് അമൃത ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ ചേർന്ന് മെഡിക്കൽ ബോർഡ് യോ​ഗം ചേരും. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നാളെയായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്. ഇതിനിടെ ആരോഗ്യമന്ത്രി ഉഷയുടെ മകനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഡോക്ടർമാർക്ക് അശ്രദ്ധയുണ്ടായെന്ന് കെ കെ ശൈലജ

‌വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവിൽ പ്രതികരിച്ച് കെ കെ ശൈലജ. ഡോക്ടർമാർക്ക് അശ്രദ്ധയുണ്ടായെന്നും മെഡിക്കൽ കോളേജിൽ ഉണ്ടായ കാര്യങ്ങളെ ന്യായീകരിക്കാൻ ആകില്ലെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ കേസുകളുടെ എണ്ണം കൂടുന്നത് ഒരു കാരണമാണ്. അസിസ്റ്റ് ചെയ്യാൻ ആവശ്യത്തിന് നഴ്സുമാർ ഉണ്ട്. അങ്ങനെ ഉണ്ടായിരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. നേരത്തെ എക്സറേ എടുത്തിരുന്നെങ്കിൽ ഇക്കാര്യം നേരത്തെ കണ്ടെത്താമായിരുന്നു. ഉഷ ഇത്ര വേദന സഹിച്ച് നടക്കേണ്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇതിനെ വല്ലാത്ത പ്രക്ഷോഭമാക്കി മാറ്റുന്നതെന്നും കെകെ ശൈലജ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming