ഉത്ര വധക്കേസ്; പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കുടുംബം, ശിക്ഷാവിധി ഈ മാസം 11 ന്
കേസിന്‍റെ ഇതുവരെയുള്ള നടത്തിപ്പിൽ പൂർണ തൃപ്തരാണ് കുടുംബം.ഉത്രയുടെ കൊലപാതകത്തിന് ശേഷവും സംസ്ഥാനത്ത് ആവർത്തിക്കുന്ന സ്ത്രീധന പീഡനങ്ങളിലുള്ള ആശങ്കയും വിജയസേനൻ പങ്കു വെച്ചു.
കൊല്ലം: മകളുടെ കൊലയാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലം (kollam) അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ (Uthra murder) പിതാവ്. സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്ന വിധിയാണ് നീതി പീഠത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഉത്രയുടെ പിതാവ് വിജയ സേനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഈ മാസം പതിനൊന്നിനാണ് വിധി പ്രഖ്യാപനം.
ഉത്രയുടെ ദാരുണമായ കൊലപാതകം സൃഷ്ടിച്ച മാനസികാഘാതത്തെ കുടുംബം ഇന്ന് മറികടക്കുന്നത് ഉത്രയുടെ രണ്ടര വയസുകാരൻ മകന്റെ കളിചിരികളിലൂടെയാണ്. കേസിന്റെ ഇതുവരെയുള്ള നടത്തിപ്പിൽ പൂർണ തൃപ്തരാണ് കുടുംബം. ഉത്രയുടെ കൊലപാതകത്തിന് ശേഷവും സംസ്ഥാനത്ത് ആവർത്തിക്കുന്ന സ്ത്രീധന പീഡനങ്ങളിലുള്ള ആശങ്കയും വിജയസേനൻ പങ്കു വച്ചു. കഴിഞ്ഞ വർഷം മേഴ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്ര പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സൂരജ് ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് കണ്ടെത്തിയത്.
- Read More: ലഖിംപുരിൽ സംഘര്‍ഷം; വാഹനമിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പ്രിയങ്ക കസ്റ്റഡിയില്‍ തുടരുന്നു