'ചർച്ചയ്ക്ക് കത്തയച്ചിട്ട് മുഖ്യമന്ത്രിക്ക് മറുപടിയില്ല'; സമുദായനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്
സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കെ സുധാകരൻ. സുധാകരനും വി ഡി സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറിയിപ്പ്. മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയിൽ ആത്മവിശ്വാസമുണ്ട്. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. സര്‍ക്കാര്‍ കാട്ടേണ്ട ഉത്തരവാദിത്തം കാട്ടിയില്ല. നിരുത്തരവാദപരമായാണ് മന്ത്രി വാസവൻ ബിഷപ്പിനെ കണ്ടശേഷം പ്രതികരിച്ചത്. ചര്‍ച്ചയ്ക്കായി പലവട്ടം കത്തയച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
നിലപാടില്ലായ്മയാണ് സർക്കാരിന്‍റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിവാദത്തിൽ സര്‍ക്കാര്‍ ഇടപെടേണ്ടതായിരുന്നു എന്ന വികാരം സമുദായ നേതാക്കള്‍ക്കെല്ലാമുണ്ടെന്നും സതീശൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണ്. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. ഓൺലൈൻ മാധ്യങ്ങൾക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ല. പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona