ചർച്ചകൾ തുടരും എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഇതിന്‍റെ ആദ്യപടിയായാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. ചെന്നിത്തലയേയും കാണുമെന്നും സതീശന്‍ 

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള കലാപം തുടരവേ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി. ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ പ്രശ്‍നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 

പുതുപ്പള്ളിയിലെ വീട്ടില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം. ചർച്ചകൾ തുടരും എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഇതിന്‍റെ ആദ്യപടിയായാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. ചെന്നിത്തലയേയും കാണുമെന്നും സതീശന്‍ പറഞ്ഞു. മുതിർന്നവർക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. 

അതേസമയം ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍റിന് ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കി. പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. സതീശനെയും സുധാകരനെയും പിന്തുണയ്ക്കുന്ന വിഭാഗമാണ് ഹൈക്കമാന്‍റിനെ സമീപിച്ചത്. നേതൃമാറ്റം അംഗീകരിക്കാൻ ഇരുവരും തയ്യാറാകുന്നില്ല. ഇരുവരുടേയും പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാൻ ഹൈക്കമാന്‍റ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.