ബാലാവകാശ കമ്മീഷന്‍; 'ഈ പ്രതിപക്ഷത്തിന് എന്തറിയാമെന്ന്' വി ഡി സതീശന്‍ എംഎല്‍എ
''കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കിൽ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവർ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം !!''
കൊച്ചി: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനയ്ക്കിടെ ബിനീഷിന്‍റെ മകള്‍ക്ക് വേണ്ടി ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍. കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കിൽ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവർ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം എന്നായിരുന്നു വിഡി സതീശന്‍റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ ബാലാവകാശ കമ്മീഷനെതിരെ രംഗത്തെത്തിയത്. ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുൻ ജഡ്ജിമാരടക്കം നിരവധി ആളുകൾ അപേക്ഷകൾ നൽകി. എന്നിട്ടും മതിയായ യോഗ്യതയില്ലാത്ത ഒരു പി ടി എ പ്രസിഡണ്ട് മാത്രമായ കട്ട സഖാവിനെ ചെയർമാനായി തീരുമാനിച്ചപ്പോൾ ഈ പ്രതിപക്ഷവും മാധ്യമങ്ങളും എന്തെല്ലാമാണ് പറഞ്ഞു പരത്തിയത്. കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കിൽ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവർ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം !!- എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും റെയ്ഡിന്റെ പേരില്‍ വീട്ട് തടങ്കലിലാക്കിയെന്ന് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ ഡയപ്പര്‍ പോലും മാറാന്‍ പറ്റാത്ത അവസ്ഥ വന്നുവെന്ന് പറഞ്ഞ് ബന്ധുക്കള്‍ രാവിലെ ബിനീഷിന്‍റെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാലാവകാശ കമ്മീഷന്‍ നേരിട്ട് സ്ഥലത്തെത്തി ഇഡിയോട് വിശദീകരണം ചോദിച്ചിരുന്നു.