പുറത്ത് രാഷ്ട്രീയം പറയരുത്, ഞങ്ങൾക്ക് മറുപടി പറയേണ്ടി വരും; സ്പീക്കറോട് വി ഡി സതീശൻ
പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും അതിന് മറുപടി നൽകേണ്ടി വരും. അത് സംഘർഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോൾ അത് ഒളിച്ച് വയ്ക്കാൻ പ്രതിപക്ഷത്തിനാവില്ല.
തിരുവനന്തപുരം: സഭയുടെ പൊതു ശബ്ദമാകാൻ പുതിയ സ്പീക്കർ എംബി രാജേഷിന് കഴിയട്ടേയെന്ന് ആശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറെ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തെങ്കിലും സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിൻ്റെ നിലപാടിലുള്ള അതൃപ്തി പ്രതിപക്ഷം മറച്ചുവച്ചില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും സതീശൻ അഭിനന്ദന പ്രസംഗത്തിലൂടെ തന്നെ ആവശ്യപ്പെട്ടു.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു, അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ സഭാ നാഥനായി നിയോഗിക്കപ്പെട്ട ആരിൽ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും അതിന് മറുപടി നൽകേണ്ടി വരും. അത് സംഘർഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോൾ അത് ഒളിച്ച് വയ്ക്കാൻ പ്രതിപക്ഷത്തിനാവില്ല. അത് സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തും. - വി ഡി സതീശൻ നിലപാട് വ്യക്തമാക്കി.
പന്ത്രണ്ടാം നിയമസഭയുടെ സ്പീക്കറും ഇപ്പോൾ മന്ത്രിയുമായ കെ രാധാകൃഷ്ണൻ്റെ പ്രവർത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശൻ തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona