'അരുവിക്കര തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി'; വി കെ മധുവിനെതിരെ നടപടിക്ക് സാധ്യത
മധുവിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഇതിൽ മധുവിന്‍റെ ഭാഗവും മൂന്നംഗ കമ്മീഷൻ കേട്ടിരുന്നു.
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലുയർന്ന പരാതികളിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ മധുവിനെതിരായ പാർട്ടി അന്വേഷണം പൂർത്തിയായി. മധുവിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഇതിൽ മധുവിന്‍റെ ഭാഗവും മൂന്നംഗ കമ്മീഷൻ കേട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ടിലെ ഉള്ളടക്കം ചർച്ചചെയ്തതിന് ശേഷമാകും നടപടികൾ തീരുമാനിക്കുക.
മണ്ഡലത്തിൽ എൽഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ആദ്യം സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടുനിന്നെന്നാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുക ആയിരുന്നു.