'ആശയ വിനിമയം ഉണ്ടായിട്ടില്ല', ഡിസിസി സാധ്യതാപട്ടികയില്‍ അതൃപ്തി പരസ്യമാക്കി സുധീരന്‍
ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി പ്രസിഡൻ്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്‍റിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം: ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വി എം സുധീരന്‍. ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി പ്രസിഡൻ്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്‍റിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരന്‍ പറഞ്ഞു. കേരളത്തിലെ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറി താരിഖ് അൻവറിനൊപ്പമാണ് രാഹുൽ ഗാന്ധിയെ കണ്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള യുവാക്കൾക്ക് പരിഗണന നൽകണമെന്ന നിര്‍ദ്ദേശം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. എന്നാൽ ഇതിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിന് രാഹുൽ നൽകി. പിന്നീട് നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് 14 ഡിസസി അദ്ധ്യക്ഷന്മാരുടെ പട്ടിക കേരള നേതാക്കൾ ഹൈക്കമാന്‍റിന് നൽകിയത്. പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും. ഉമ്മൻചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകൾ നൽകിയ പട്ടികക്ക് കാര്യമായ പരിഗണന നൽകിയില്ല എന്നാണ് സൂചന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.