കോൺസുൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ സംസ്ഥാനം നൽകിയത് കേന്ദ്രം അറിഞ്ഞില്ല. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതി സത്യമാണോ എന്ന് സിപിഎം പറയണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കസ്റ്റംസ് സത്യവാങ്മൂലതിനെതിരായ എല്‍ഡിഎഫ് ആരോപണം തള്ളി വി മുരളീധരൻ. സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ബാലിശമാണെന്നും സിപിഎം ഉയര്‍ത്തുന്ന ഇരവാദവും ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടിയില്‍ സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ഒത്തുകളിയുണ്ടെന്ന ചെന്നിത്തലയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. കസ്റ്റംസ് നിലപാട് വാർത്താസമ്മേളനം നടത്തിയല്ല പുറത്തുവിട്ടത്. ഉത്തരവാദിത്തത്തോടെ കോടതിയിലാണ് നൽകിയത്. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലം അല്ല അത്.
ജയിൽ ഡിജിപി കൊടുത്ത റിട്ടിനുള്ള സത്യവാങ്മൂലമാണ്. റിട്ടിനുള്ള മറുപടി ഫയൽ ചെയ്യാൻ കസ്റ്റംസ് നിർബന്ധിതരാവുകയായികുന്നു. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ടെന്നും സിപിഎമ്മിന്‍റെ വേട്ടയാടൽ വാദം ശരിയല്ലെന്നും വി മുരളീധരന്‍ പറഞ്ഞു. 

ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതി സത്യമാണോയെന്ന് സിപിഎം പറയണം. കോൺസുൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ സംസ്ഥാനം നൽകിയത് കേന്ദ്രം അറിഞ്ഞില്ല. എല്‍ഡിഎഫ് മാർച്ച്‌ നടത്തേണ്ടത് എകെജി സെന്ററിന് മുന്നിൽ നേതാക്കൾ താമസിക്കുന്ന വീട്ടിലേക്കാണ്. വിനോദിനി ബാലകൃഷ്ണന് സന്തോഷ്‌ ഈപ്പൻ ഫോൺ നൽകിയതിൽ സിപിഎം മറുപടി പറയണമെന്ന് ആവശ്യപ്പെട്ട മുരളീധരന്‍, കസ്റ്റംസ് സത്യവാങ്മൂലത്തിന് തെരഞ്ഞെടുപ്പുമായി ബന്ധം ഇല്ലെന്നും പറഞ്ഞു.