നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവന. സതീശൻ വിചാരധാര വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് എന്നും മുരളീധരൻ പ്രതികരിച്ചു. 

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആലോചിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവന. സതീശൻ വിചാരധാര വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് എന്നും മുരളീധരൻ പ്രതികരിച്ചു. 

മുമ്പ് മുഖ്യമന്ത്രിയായിരുന്നു ആർഎസ്എസിനെ ഇത്തരത്തിൽ വിമർശിച്ചത്. അവർ ഒറ്റയ്ക്ക് വോട്ട് കൊണ്ടുപോകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാട്.

ശ്രീലങ്കൻ വിഷയത്തിൽ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിക്കും. തന്റെ ബിഷപ്പ് ഹൗസ് സന്ദർശനം വ്യക്തിപരമാണെന്നും വി മുരളീധരൻ പറഞ്ഞു. 

ഗോൾവാൾക്കറിനെതിരായ പരാമര്‍ശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസ് വക്കീൽനോട്ടീസ് അയച്ചിരുന്നു. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ്. ഭരണഘടനയെ വിമര്‍ശിച്ചുള്ള സജി ചെറിയാന്‍റെ പ്രസംഗം വിവാദമായതിന് പിന്നാലെയായിരുന്നു വി ഡി സതീശന്‍റെ പ്രസ്താവന.

ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര എന്ന പുസ്‍തകത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇത് ഏറ്റുപിടിച്ചാണ് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് അയച്ചത്. സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. 


Read Also: 'ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു', ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറെന്ന് സതീശന്‍