മഞ്ഞക്കല്ലുമായി ഉദ്യോഗസ്ഥർ ഇനി വന്നാലും ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതി അനുമതി നൽകിയ സാമൂഹികാഘാത പഠനം നടത്താൻ കല്ലിടേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍
തിരുവനന്തപുരം: സിൽവർലൈൻ (Silver Line) പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ (V Muraleedharan). ജനങ്ങൾക്കെതിരായ ഒരു പദ്ധതിയും നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. മഞ്ഞക്കല്ലുമായി ഉദ്യോഗസ്ഥർ ഇനി വന്നാലും ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതി അനുമതി നൽകിയ സാമൂഹികാഘാത പഠനം നടത്താൻ കല്ലിടേണ്ട ആവശ്യമില്ല. ജനങ്ങൾക്ക് നിയമ പോരാട്ടം നടത്താൻ ബിജെപി പിന്തുണ നൽകുമെന്നും മുരളീധരൻ പറഞ്ഞു. മാടപ്പള്ളിയിലെ പൊലീസ് നടപടി ആസൂത്രിതമായിരുന്നെന്നും അവിടെയെത്തിയ പൊലീസുകാർക്ക് നെയിം ബാഡ്ജ് ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്ത്രീയെ കയറിപ്പിടിച്ച ഡിവൈഎസ്‍പിക്കെ് എതിരെ നടപടി എടുക്കുന്നില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഡിവൈഎസ്പി ശ്രീകുമാര്‍ കയറിപ്പിടിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിട്ട് സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു. കേരളത്തില്‍ വീടിന് വെളിയിലിറങ്ങി നിന്നാല്‍ പൊലീസ് കയറി പിടിക്കുന്ന സ്ഥിതിയാണ്. ആ സമയത്തുണ്ടായ പ്രകോപനത്തിന്‍റെ പേരിലോ പ്രതിഷേധക്കാരുടെ ചെറുത്തു നില്‍പിന്‍റെ പേരിലോ അല്ല. ആളാരെന്ന് മനസിലാകാതിരിക്കാനാണ് നെയിം ബാഡ്ജ് അടക്കമുള്ളവ ഒഴിവാക്കി ഹെല്‍മറ്റ് ധരിപ്പിച്ച് പൊലീസുകാരെ ഇറക്കി വിടുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കെ റെയിൽ സമരത്തിനിടെ പൊലീസ് നടപടി ഉണ്ടായ ചങ്ങനാശേരി മാടപ്പള്ളി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരൻ.
