സ്വര്‍ണ്ണക്കടത്ത് കേസില്‍ വി മുരളീധരന്‍ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം
സ്വർണ്ണക്കടത്ത് ഉയർത്തി ബിജെപിയും കോണ്‍ഗ്രസും കൊവിഡ് കാലത്ത് കലാപശ്രമത്തിന് നേതൃത്വം നൽകുന്നുവെന്നും സിപിഎം ആരോപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന കള്ളക്കടത്ത് കേസിൽ വി മുരളീധരൻ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം. സ്വർണ്ണം എത്തിയത് നയതന്ത്ര ബാഗിൽ അല്ലെന്ന് പറഞ്ഞതോടെ കേന്ദ്രമന്ത്രി വി മുരളീധരനും സംശയത്തിന്‍റെ നിഴലിലാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സ്വർണ്ണക്കടത്ത് ഉയർത്തി ബിജെപിയും കോണ്‍ഗ്രസും കൊവിഡ് കാലത്ത് കലാപശ്രമത്തിന് നേതൃത്വം നൽകുന്നുവെന്നും സിപിഎം ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം അന്വേഷണ പരിധി കേന്ദ്ര ഏജൻസികൾക്ക് തീരുമാനിക്കാമെന്നാണ് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്. എന്നാൽ സംസ്ഥാന തലത്തിൽ അന്വേഷണത്തിൽ സിപിഎം സംസ്ഥാന നേതൃത്വം മൗനം തുടരുന്നു.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്തയച്ചു. അന്വേഷണമില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൻഐഎ അന്വേഷണം സ്വാഗതം ചെയ്ത പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസപ്പിൽ സെക്രട്ടറി എം ശിവശങ്കറും സ്വർണ്ണക്കടത്ത് പ്രതി സ്വപ്നയുമായുള്ള ബന്ധവും സ്വപ്‍നയുടെ നിയമനവും സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചതുമെല്ലാം സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നാണ് ആവശ്യം.