'സംസ്ഥാനം നികുതി കുറയ്ക്കാൻ തയ്യാറുണ്ടോ'; ഇന്ധനവില വർധനവിൽ വി മുരളീധരൻ
നികുതിയുടെ വിഹിതം സംസ്ഥാനങ്ങൾക്കും നൽകുന്നുണ്ട്. ഇത് ക്ഷേമപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെ സി വേണുഗോപാലിനെ ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത കാര്യം അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. ബൈപാസിനായി കൂടുതൽ ഇടപെടൽ ഉണ്ടായത് എൽഡിഎഫ് കാലത്ത് അല്ല എന്നും മുരളീധരൻ പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ ആലപ്പുഴ ബൈപാസിന്റെ കാര്യത്തിൽ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിക്കുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നും പ്രചരിപ്പിക്കാമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ഇന്ധനവില വർധന സംബന്ധിച്ച ചോദ്യത്തിന് സംസ്ഥാനസർക്കാർ നികുതി കുറയ്ക്കാൻ തയ്യാറുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നികുതിയുടെ വിഹിതം സംസ്ഥാനങ്ങൾക്കും നൽകുന്നുണ്ട്. ഇത് ക്ഷേമപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
"അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല നമ്മുടെ നാട്ടിൽ ഇന്ധനവില കുറയുന്നത്. അതിന്റെ കൂടെ മറ്റ് പല ഘടകങ്ങളുണ്ട്. പെട്രോളിന്റെ വിലയുടെ പകുതിയോളം നികുതിയാണ്. ആ നികുതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് ജനങ്ങൾക്ക് പല ആനുകൂല്യങ്ങളായി നൽകുകയാണ്. സംസ്ഥാന സർക്കാർ അങ്ങനെ ജനങ്ങൾക്ക് വില കുറച്ച് ഇന്ധനം കൊടുക്കണമെന്നുണ്ടെങ്കിൽ നികുതി കുറച്ച് നൽകിയാൽ മതി." മുരളീധരൻ പറഞ്ഞു.