ചട്ടം ലംഘിച്ചത് മുഖ്യമന്ത്രി, ഗവര്‍ണറല്ല; വിമര്‍ശനവുമായി വി മുരളീധരൻ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹര്‍ജി ഫയൽ ചെയ്ത സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി തെറ്റാണ്. ഗവര്‍ണറുടെ നിലപാട് ജന താൽപര്യം മുൻനിര്‍ത്തിയാണ്.
ദില്ലി:പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ശന നിലപാടെടുത്ത് മുന്നോട്ട് പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവര്‍ണര്‍ എടുത്ത നടപടി ശരിയാണ്. ചട്ടലംഘനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും വി മുരളീധരൻ ദില്ലിയിൽ പറഞ്ഞു.
ജനങ്ങളുടെ പണമെടുത്ത് ധൂര്‍ത്തടിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല. ഗവര്‍ണര്‍ പറഞ്ഞത് അതാണ്. നിയമസഭയിൽ പ്രമേയം പാസാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുമെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും ചട്ട ലംഘനത്തിന് ന്യായീകരണമില്ലെന്നും വി മുരളീധരൻ പറഞ്ഞു,
സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കാത്ത ഒരു വിഷയം ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന നിയമസഭാ സമ്മേളനം പോലും ധൂര്‍ത്താണ്. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. റസിഡന്റ് ഭരണമല്ലെന്ന് ഓര്‍ക്കണമെന്ന് ഗവര്‍ണറെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ഇതിലും നല്ല മറുപടി കൊടുക്കാനില്ലെന്നും വി മുരളീധരൻ പറഞ്ഞു. ഗവര്‍ണര്‍ ഭരണ ഘടന ഉദ്ധരിച്ച് കാര്യങ്ങൾ വ്യക്തമാക്കിയതോടെ ജനങ്ങൾക്ക് കാര്യമെല്ലാം മനസിലായിട്ടുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: അധികാരം മറികടക്കരുത്; മുഖ്യമന്ത്രിയെ ചട്ടംപഠിപ്പിച്ച് ഗവര്‍ണര്‍, സര്‍ക്കാരിനോട് വിശദീകരണം തേടും...