പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ വിശ്വാസ്യത നശിപ്പിക്കുന്നു: വി മുരളീധരന്‍
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംഘടനാ നേതാക്കൾക്ക് പ്രയോജനമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടാകണമെന്നും മുരളീധരന്‍
തിരുവനന്തപുരം: സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ ഭരണകക്ഷി വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാണെന്നാണ് കരുതിയിരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംഘടനാ നേതാക്കൾക്ക് പ്രയോജനമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം നെടുമ്പാശേരിയിൽ പറഞ്ഞു.
യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ വീട്ടില്‍ നിന്നും യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും പരീക്ഷകളുടെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ കേരളാ യൂണിവേഴ്‍സിറ്റി വൈസ്‍ചാന്‍സിലറെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചിരുന്നു