'ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത്'; നോക്കുകൂലി ഒരു കാരണവശാലും വാങ്ങാന്‍ പാടില്ലെന്നും വി ശിവൻകുട്ടി
സ്‌കൂൾ തുറക്കുന്നതിനെ കുറിച്ച് ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. സൂക്ഷമ വിവരങ്ങൾ അടക്കം പരിശോധിച്ചാണ് സ്‌കൂൾ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവൻകുട്ടി (v sivankutty). വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. നോക്കുകൂലി ഒരു കാരണ ചവറ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. സ്‌കൂൾ തുറക്കുന്നതിനെ (school open) കുറിച്ച് ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. അന്തിമ മാർഗനിർദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കും. സൂക്ഷമ വിവരങ്ങൾ അടക്കം പരിശോധിച്ചാണ് സ്‌കൂൾ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സിപിഎം രക്തസാക്ഷി സ്‍മാരക നിർമ്മാണത്തിന് പണം നൽകിയില്ലെങ്കിൽ വ്യവസായ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തുമെന്നായിരുന്നു ഭീഷണി. പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ തരണം. അല്ലെങ്കില്‍ 10 കോടി ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്‍ററിന് മുന്നിൽ പാർട്ടി കൊടി കുത്തുമെന്നാണ് ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്‍റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.
സംഭവം വിവാദമായെങ്കിലും ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്നാണ് സിപിഎം തീരുമാനം. നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രിക്ക് വ്യവസായി നൽകിയ പരാതിയിൽ നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.