തോർത്ത് വിരിച്ച് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞുലക്ഷ്മിയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടിയും ശേഷം തോർത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2013 മാർച്ച് നാലിനാണ് വളാഞ്ചേരി സ്വദേശി കുഞ്ഞുലക്ഷ്മിയെ ശാന്തകുമാരി കൊലപ്പെടുത്തിയത്

Add Asianetnews as a Preferred SourcegooglePreferred

കുഞ്ഞുലക്ഷ്‌മിയുടെ മകന്‍റെ വീട്ടിലെ വേലക്കാരിയായ ശാന്തകുമാരി, ഭർത്താവിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് കൊല നടത്തിയത്. തോർത്ത് വിരിച്ച് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞുലക്ഷ്മിയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടിയ ശാന്തകുമാരി മരണം ഉറപ്പിക്കാനായി കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു. ചെവിമുറിച്ചാണ് ആഭരണങ്ങൾ കവർന്നത്. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറുകയും ചെയ്തു. 

വളാഞ്ചേരിയിലെ ആഭരണക്കടയിലാണ് ശാന്തകുമാരി സ്വർണം വിറ്റത്. സ്ത്രീയാണ് സ്വർണം വിറ്റതെന്ന കടയുടമയുടെ മൊഴിയാണ് അന്വേഷണം ശാന്തകുമാരിയിലെത്തിച്ചത്. കൊലപാതകം, കവർച്ച, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശാന്തകുമാരിക്കെതിരെ തെളിയിക്കപ്പെട്ടത്