കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ  തീവ്രവാദത്തിന്‍റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന  കേസില്‍  മൂന്ന്  പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച  കോടതി കണ്ടെത്തിയിരുന്നു

കൊച്ചി: വളപട്ടണം ഐഎസ് കേസില്‍ കൊച്ചി എൻ ഐ എ കോടതി പ്രതികള്‍ക്ക് ശിക്ഷവിധിച്ചു. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇരുവരും 50000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും 30000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലങ്കിൽ 3 വർഷം കൂടി ശിക്ഷ അനുഭവിക്കണം

മിഥിലാജ് ആണ് കേസില്‍ ഒന്നാം പ്രതി. അബ്ദുള്‍ റസാഖ് രണ്ടാം പ്രതിയും ഹംസ അഞ്ചാം പ്രതിയുമാണ്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്‍റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു. കേസില്‍ 153 സാക്ഷികലെ കോടതി വിസ്തരിച്ചു.ഫോണുകളടക്കമുള്ള ഇലക്ട്രോണിക് തെളിവുകളും കോടതി പരിശോധിച്ചു

പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയിലും , രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്.

Read Also; 'ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുന്നു, എല്ലാം എനിക്കെതിരെ മൊഴികൊടുക്കാത്തതിന്'; പുതിയ ആരോപണവുമായി സ്വപ്ന

ഗൂഢാലോചന കേസിൽ തനിക്കെതിരെ മൊഴി നൽകാത്തതിനാൽ മുൻ ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസിൽ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നൽകാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു. പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്ട്രേറ്റിന് മുന്നിൽ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും, തന്നെ സഹായിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ് എന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു.