കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവങ്ങളുമായി നൗഷാദിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

തിരുവനന്തപുരം: സുരക്ഷ മേഖലയിൽ ഡ്രോൺ പറത്തിയ സംഭവത്തിൽ ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ വലിയതുറ പൊലീസ് കേസെടുത്തു. നൗഷാദിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ശംഖുമുഖം എ എസ് പി ഇളങ്കോ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സിന്റെ പിന്നിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ നിയന്ത്രണംവിട്ട് നിലത്ത് പതിക്കുകയായിരുന്നു. സിഐഎസ്എഫ് കണ്ടെത്തിയ ഡ്രോൺ പൊലീസിന് കൈമാറുകയായിരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവങ്ങളുമായി നൗഷാദിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തിന് നിന്ന് ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രോണിന്‍റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തത്. 

ഡ്രോണിന്‍റെ റിമോര്‍ട്ട് നൗഷാദില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്ന് നൗഷാദ് പറഞ്ഞതായി പൊലീസ് അറിയിച്ചു. വിദേശത്തുള്ള ബന്ധുവാണ് നൗഷാദിന് ഡ്രോൺ സമ്മാനിച്ചത്. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായും പൊലീസ് പറഞ്ഞു. 

തിരുവനന്തപുരത്ത് കോവളം, കൊച്ചു വേളി തുടങ്ങിയ തീരപ്രദേശങ്ങളും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയില്‍ ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തിന്‍റെ തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോളുകള്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് പാളയത്തും വിമാനത്താവളത്തിന് സമീപത്തും ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനില്ലാം പുറകേ സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

ഇതിന് പിന്നാലെ ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയും ഡ്രോണുകള്‍ കര്‍ശന നടപടികളിലേക്ക് പൊലീസ് കടന്നത്. അനധികൃത ഡ്രോണുകളെ പൂട്ടാനായി 'ഓപ്പറേഷന്‍ ഉഡാന്‍' എന്ന പദ്ധതി തന്നെ പൊലീസ് തയ്യാറാക്കി. 250 ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കും. ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായി നഗരത്തില്‍ നിന്ന് രജിസ്ട്രേഷനില്ലാത്ത 24 ഡ്രോണുകള്‍ പൊലീസ് പിടിച്ചെടുത്തു.