വള്ളികുന്നം അഭിമന്യു വധക്കേസ്; ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന
വള്ളികുന്നം കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ദത്ത് ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് നിഗമനം.
ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
വള്ളികുന്നം കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ദത്ത് ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് നിഗമനം. പ്രതികളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ആർഎസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്‍റെ മൃതദേഹം പാർട്ടി ഓഫീസിലെ പൊതുദർശനത്തിന ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പൊലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.