റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്നും അനുഭാവപൂർവം പരിഗണിക്കുമെന്ന് മറുപടി ലഭിച്ചെന്നും വി മുരളീധരൻ വ്യക്തമാക്കി

ദില്ലി: കേരളത്തിന് കിട്ടിയ രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സ്റ്റോപ്പുകൾക്ക് പുറമേ കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമായിട്ടുണ്ട്. അത്തരം ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുഭാവ പൂർവമായ തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെ, ഒരു സ്റ്റോപ്പ് കൂടി കേരളത്തിൽ പുതുതായി അനുവദിച്ചേക്കുമെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ.

അരുത്, ടോയിലറ്റിലുമുണ്ട് സെൻസറുകള്‍, പുകവലിച്ചാലുടൻ ട്രെയിൻ നില്‍ക്കും, പുതിയ വന്ദേ ഭാരത് സൂപ്പറാ!

വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ താമസിയാതെ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് വി മുരളീധരൻ വ്യക്തമാക്കിയത്. ഇക്കാര്യം റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്നും അനുഭാവപൂർവം പരിഗണിക്കുമെന്ന് മറുപടി ലഭിച്ചെന്നും വി മുരളീധരൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം നേരത്തെ മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ചെങ്ങന്നൂരിൽ വന്ദേ ഭാരതിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോട്ടയം വഴിയുള്ള വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ്‌ അനുവദിക്കുവാനായി റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചെന്ന് സജി ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

മന്ത്രി സജി ചെറിയാൻ്റെ ഫേസ്ബുക്ക് കുറിപ്പ്

കോട്ടയം വഴിയുള്ള വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ്‌ അനുവദിക്കുവാനായി റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാരുള്ളതുമായ റയില്‍വേ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റയില്‍വേ സ്റ്റേഷന്‍ ചെങ്ങന്നൂരാണ്. റയില്‍വേ തന്നെ ഔദ്യോഗികമായി ശബരിമലയിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്നത് ചെങ്ങന്നൂരിനെയാണ്. ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ ശബരിമല സീസണില്‍ ചെങ്ങന്നൂര്‍ സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്നുണ്ട്. കൂടാതെ റയില്‍വേ കണക്ടിവിറ്റി ഇല്ലാത്ത ഇടുക്കി ജില്ലയും ഒരു സ്റ്റേഷന്‍ മാത്രമുള്ള പത്തനംതിട്ടയും ചെങ്ങന്നൂരിനെ ആശ്രയിക്കുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശബരിമല സീസണിനു മുന്നേ തന്നെ ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ്‌ അനുവദിക്കാന്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു.