'വാരിയംകുന്നൻ ആദ്യ താലിബാൻ നേതാവ്', സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമെന്നും എപി അബ്ദുള്ളക്കുട്ടി
കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി
കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവെന്ന് വിളിച്ച് എപി അബ്ദുള്ളക്കുട്ടി. ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ പരാമർശം. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. കണ്ണൂരിൽ യുവമോർട്ട സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം.
സംവിധായകൻ ആഷിഖ് അബു നേരത്തെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടർന്നായിരുന്നു വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നൻ വംശഹത്യ നടത്തിയയാളെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. അങ്ങിനെയല്ലെന്ന നിലപാടുമായി സിപിഎം നേതാക്കളടക്കം രംഗത്ത് വരികയും ചെയ്തു.
പിന്നാലെ ബിജെപി അനുഭാവിയും സംവിധായകനുമായ അലി അക്ബറും വാരിയംകുന്നനെ വില്ലനാക്കി കൊണ്ട് സിനിമ പ്രഖ്യാപിച്ചു. ഇതിനായി ക്രൗഡ് ഫണ്ടിങും നടത്തി. സിനിമയുടെ പ്രവർത്തനവുമായി ഇദ്ദേഹം മുന്നോട്ട് പോവുകയാണ്. എന്നാൽ ആഷിക്ക് അബു ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. തിരക്കഥാകൃത്ത് ഇതിൽ എതിർപ്പുന്നയിച്ച് രംഗത്ത് വന്നിരുന്നുവെങ്കിലും വിവാദം കെട്ടടങ്ങി.