ഗവർണർ ആണ് സമവായത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചത് എന്നാണ് സിപിഎം വിശദീകരണം. ഇക്കാര്യത്തിൽ ലോക്ഭവൻ ഓഫിസിന്‍റെ മറുപടി ആണ് ഇനി അറിയേണ്ടത്.
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര അർലേകറിന്‍റെ കടുംപിടുത്തങ്ങൾക്ക് വഴങ്ങിയതിൽ വിമർശനം ഉയരുന്നതിനിടെ മുഖ്യമന്ത്രിക്ക് പ്രതിരോധവുമായി സിപിഎം. ഗവർണർ ആണ് സമവായത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചത് എന്നാണ് സിപിഎം വിശദീകരണം. ഇക്കാര്യത്തിൽ ലോക്ഭവൻ ഓഫിസിന്‍റെ മറുപടി ആണ് ഇനി അറിയേണ്ടത്.
ഗവർണർ ഇങ്ങോട്ട് ആവശ്യപ്പെട്ടാലും അനുനയം എന്തിന് എന്ന് ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്ക് എതിരായ വിമർശനം തള്ളി സിപിഎം വൈകി ഇറക്കിയ പ്രസ്താവന സമ്മർദം മൂലമാണെന്നും വിലയിരുത്തലുണ്ട്. സിസ തോമസിനെ ഒരു തരത്തിലും വിസിയായി അംഗീകരിക്കില്ല എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ പിന്നീട് വിട്ടുവീഴ്ചയ്ക്ക് തീരുമാനിച്ച കാര്യം സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പിഎം ശ്രീക്ക് പിന്നാലെ ഇക്കാര്യത്തിലും വിട്ടുവീഴ്ച ചെയ്താൽ പൊതുസമൂഹത്തിൽ വിമർശനമുണ്ടാകും എന്ന വിലയിരുത്തൽ സിപിഎം സെക്രട്ടറിയേറ്റിലുണ്ടായി.
മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള്‍ എതിര്‍ത്തു. യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തില്ല. രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു. സമവായം പാർട്ടി അറിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വി സി നിയമനത്തിലെ വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ല. ഗവർണറുമായി സമവായത്തിന് മുൻകൈ എടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. ആരാകണം വിസി എന്ന് സുപ്രീംകോടതി തീരുമാനിച്ചോട്ടെ എന്നതാണ് ഉചിതമായ നിലപാട് എന്നും അഭിപ്രായമുയർന്നു. അതേസമയം, യോഗത്തിൽ എതിർപ്പുയർന്നിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സർക്കാർ നിലപാട് ആണിതെന്ന് ആവര്‍ത്തിക്കുകയുമായിരുന്നു.
എന്നാൽ രണ്ട് ദിവസത്തിന് ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയെ പ്രതിരോധിച്ച് രംഗത്തെത്തിയത്. ഗവർണറാണ് സമവായം ആവശ്യപ്പെട്ടത് എന്നാണ് വിശദീകരണം. മാധ്യമങ്ങളെ പഴിച്ചുകൊണ്ടാണ് പ്രസ്താവന. ഗവര്‍ണറുമായി സമവായത്തിലെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎമ്മിനുള്ളിൽ എതിര്‍സ്വരം ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ യോഗം ഐകകണ്ഠ്യനേ അംഗീകരിക്കുകയാണ് ചെയ്തതെന്നാണ് ഇന്നലെ വന്ന വിശദീകരണം. സെക്രട്ടേറിയറ്റില്‍ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് പ്രചരിപ്പിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇത്തരം കള്ളപ്രചാര വേലകളെ തള്ളിക്കളയണമെന്നാണ് സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

