പോലീസിന്‍റെ  കൃത്യമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചത്.ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്‍റ്  പരിഗണിച്ചില്ല എന്നതിന്‍റെ  തെളിവാണിതെന്നും പ്രതിപക്ഷ നേതാവ്

സുല്‍ത്താന്‍ ബത്തേരി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവഡോക്ടർ പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .പൊലീസിന്‍റെ കൃത്യമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരടേണ്ടി വന്നത് ആരോഗ്യ മന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്‍റ് പരിഗണിച്ചില്ല എന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൂയംപള്ളി സ്വദേശി സന്ദീപ് സ്ഥിരം പ്രശ്നക്കാരനെന്ന് പ്രദേശവാസികൾ പറഞ്ഞു. അധ്യാപകനായ സന്ദീപ് മയക്കമരുന്നിനടിമയായിരുന്നുവെന്നും പറയുന്നു. മയക്കമരുന്ന് ലഹരിയിൽ ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ രാത്രിയിൽ വീട്ടിൽ പ്രശ്നമുണ്ടാക്കുകയും അക്രമാസക്തനാകുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഇയാൾ തന്നെയാണ് വീട്ടിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയത്.

തുടർന്ന് പൊലീസുകാർ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് കൊണ്ടുവരുകയായിരുന്നു. ബന്ധുക്കളും പൊലീസിനൊപ്പം ആശുപത്രിയിലെത്തി. പുലർച്ചെയാണ് ഇവർ ആശുപത്രിയിലെത്തിയത്. രാവിലെ നാല് മണിയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലുണ്ടായ പ്രശ്നത്തിൽ ഇയാൾക്ക് കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സക്കെത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽചികിൽസയ്ക്കിടെ വനിതാ ഡോക്ടറെ പ്രതി കുത്തി കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കൊല്ലം ജില്ലാ പോലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.